Posted By Ansa Staff Editor Posted On

പ്രവാസികൾക്ക് വൻ തിരിച്ചടി; ഏപ്രിൽ മുതൽ സർക്കാർ ജോലികളിൽ തുടരാൻ സാധിക്കില്ല

കുവൈറ്റിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വലിയ തിരിച്ചടിയാവുന്ന തീരുമാനവുമായി അധികൃതർ. അപൂർവമല്ലാത്തതും പകരം കുവൈറ്റ് ജീവനക്കാർ ലഭ്യമായതുമായ സർക്കാർ ജോലികൾ ചെയ്യുന്ന വിദേശ തൊഴിലാളികളെ ഉടൻ പിരിച്ചുവിടാനാണ് തീരുമാനം.

ഇത് പ്രകാരം അവരുമായുള്ള തൊഴിൽ കരാർ ഈ മാസം കഴിഞ്ഞാൽ പുതുക്കില്ല.പുതിയ നയം എല്ലാ സർക്കാർ ഏജൻസികളിലും നടപ്പിലാക്കണമെന്ന് ശക്തമായ നിർദേശം നൽകിയിരിക്കുകയാണ് കുവൈറ്റ് അധികൃതർ. സർക്കാർ ജോലികളിൽ നിന്ന് വിദേശികളെ ഒഴിവാക്കി അവ സ്വദേശികൾക്ക് നൽകണമെന്ന് സിവിൽ സർവീസ് കമ്മീഷൻ നേരത്തേ നിർദ്ദേശം നൽകിയിരുന്നുവെങ്കിലും പല കാരണങ്ങളാൽ ഇത് പൂർണമായി നടപ്പിലായിട്ടില്ല.

ദീർഘകാല അനുഭവങ്ങളുള്ള പ്രവാസി ജീവനക്കാരെ ഒഴിവാക്കുന്നത് ചില തൊഴിൽ മേഖലകളെ പ്രതികൂലമായി ബാധിക്കും എന്നത് ഉൾപ്പെടെയുള്ള കാരണങ്ങളാലാണിത്.എന്നാൽ ഇനി ആ രീതി തുടരേണ്ടതില്ലെന്നും പകരം സ്വദേശി ഉദ്യോഗാർഥികൾ ലഭ്യമല്ലാത്തവ ഒഴികെയുള്ള എല്ലാ ജോലികളിലും സ്വദേശികൾക്കു മാത്രം നിയമനം നൽകണമെന്നുമാണ് പുതിയ നിർദ്ദേശം.

സ്വദേശികൾ തൊഴിൽ ലഭ്യമാക്കുന്നതിൻ്റെ ഭാഗമായി രാജ്യത്ത് ‘കുവൈറ്റൈസേഷൻ’ എന്ന പേരിൽ നടപ്പിലാക്കി വരുന്ന തൊഴിൽ നയത്തിന്റെ ഭാഗമായി, നേരത്തേ ഘട്ടം ഘട്ടമായി പ്രവാസികളെ ഒഴിവാക്കാൻ സിവിൽ സർവീസ് കമ്മീഷൻ നിർദേശം നൽകിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് ഓരോ തൊഴിൽ വിഭാഗത്തിനും നിർദ്ദിഷ്ട കുവൈറ്റ് വൽക്കരണ നിരക്കുകൾ നിശ്ചയിച്ചു നൽകുകയും ചെയ്തിട്ടുണ്ട്.

ഒരു വശത്ത് ജോലി സന്തുലിതാവസ്ഥ ഉറപ്പാക്കാനും മറുവശത്ത് തൊഴിൽ വിപണിയിൽ കുവൈത്തികളുടെ ഇടപെടൽ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഘട്ടം ഘട്ടമായുള്ള സ്വദേശിവൽക്കരണ നയം അധികൃതർ നടപ്പിലാക്കി വരുന്നത്. പുതിയ തീരുമാനത്തോടെ ഇന്ത്യക്കാർ ഉൾപ്പെടെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസികൾക്ക് ഈ മാസം കഴിയുന്നതോടെ തൊഴിൽ നഷ്ടമാവും.

സമ്പൂർണ കുവൈറ്റൈസേഷൻ നടപ്പാക്കാൻ നേരത്തേ നിർദേശിക്കപ്പെട്ട തൊഴിൽ ഗ്രൂപ്പുകളെയും, മൊത്തം ജീവനക്കാരിൽ 70 ശതമാനം മുതൽ 98 ശതമാനം വരെ സ്വദേശികളെ നിയമിക്കാൻ വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്ന തൊഴിലുകളിലുമാണ് പുതിയ കരാർ അവസാനിപ്പിക്കൽ നയം ഉടൻ പ്രാബലത്തിൽ വരികയെന്ന് സ്രോതസുകൾ വെളിപ്പെടുത്തി.

ആദ്യ വിഭാഗത്തിൽ വിവരസാങ്കേതികവിദ്യ, സമുദ്രമേഖല, കല, മാധ്യമം, പബ്ലിക് റിലേഷൻസ്, ഭരണ വികസനം, സ്ഥിതിവിവരക്കണക്കുകൾ എന്നിവ ഉൾപ്പെടുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഫോറൻസിക് തെളിവുകൾ, രക്ഷാപ്രവർത്തനം, സാമൂഹിക, വിദ്യാഭ്യാസ, കായിക സേവനങ്ങൾ, എൻജിനീയറിങ്, ശാസ്ത്രം, ധനകാര്യം, സാമ്പത്തികശാസ്ത്രം, വാണിജ്യം, നിയമം, രാഷ്ട്രീയം, ഇസ്ലാമിക കാര്യങ്ങൾ, കരകൗശലങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ജോലികളാണ് രണ്ടാമത്തെ വിഭാഗത്തിൽ ഉൾപ്പെടുക.

ഔദ്യോഗിക കണക്കുകൾ പ്രകാരം കുവൈറ്റിലെ 4.9 ദശലക്ഷം ജനസംഖ്യയിൽ നിലവിൽ 3.3 ദശലക്ഷം വിദേശികളാണ്. കുവൈറ്റ് പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വിദേശ ജീവനക്കാരെ മാറ്റിസ്ഥാപിക്കുന്നതിനും രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *