
കുവൈത്തിൽ വീണ്ടും സൈബർ തട്ടിപ്പ്; മലയാളി നഴ്സുമാർക്ക് നഷ്ടപ്പെട്ടത് വൻ തുക
ഇടവേളക്കുശേഷം കുവൈത്തിൽ വീണ്ടും ഫോൺവിളിച്ചുള്ള തട്ടിപ്പ്. മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ളവർക്ക് വൻ തുകകൾ നഷടപ്പെട്ടു. ബാങ്കിൽനിന്ന് എന്ന രൂപത്തിൽ വിളിച്ചാണ് നഴ്സുമാരുടെ പണം കവർന്നത്. ഫോൺ വിളിച്ച തട്ടിപ്പ് സംഘം കാർഡ് അപ്ഡേഷൻ, വാലിഡിറ്റി എന്ന പുതുക്കൽ എന്നീ കാര്യങ്ങൾ ബോധിപ്പിച്ചു. ഇത് യാഥാർത്യമാണെന്ന് വിശ്വസിച്ചവർ വിവരങ്ങൾ കൈമാറി. ഇതോടെ ഫോണിലേക്ക് ലിങ്ക് അയക്കുകയും ഒ.ടി.പി നമ്പർ പറഞ്ഞുകൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

എന്നാൽ അൽപസമയത്തിനകം പണം നഷ്ടപ്പെട്ട സന്ദേശമാണ് പലർക്കും എത്തിയത്.
വൻ തുകകളാണ് പലർക്കും നഷ്ടപ്പെട്ടത്. തുടർന്ന് പൊലീസിൽ പരാതി നൽകി കാത്തിരിക്കുകയാണ് നഴ്സുമാർ.നേരത്തേ തട്ടിപ്പുകാർ പുതുരൂപത്തിൽ വലവിരിച്ചിരുന്നു. ഔദ്യോഗിക മന്ത്രാലങ്ങളിൽ എന്നുള്ള രൂപത്തിൽ ഫോൺവിളിച്ചും സന്ദേശങ്ങൾ അയച്ചും പണം തട്ടലായിരുന്നു രീതി. സർക്കാർ നടപടികളും ബോധവത്ക്കരണവും ശക്തമാക്കിയതോടെ തട്ടിപ്പ് കുറഞ്ഞിരുന്നു.
എന്നാൽ ഫോൺ നമ്പർ ഹാക്ക് ചെയ്താണ് പുതിയ തട്ടിപ്പ്. സുഹൃത്തുക്കൾ ആണെന്നു കരുതി ഫോൺ എടുക്കുന്നവർക്ക് ചതി മനസ്സിലാകില്ല. തട്ടിപ്പു സംഘത്തിനെതിരെ ജാഗ്രത പുലർത്താനും പൊലീസ്, ഔദ്യോഗിക സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് ആരെയും നേരിട്ട് വിളിക്കില്ലെന്നും അധികൃതർ അറിയിച്ചു. വിശ്വസനീയമല്ലാത്ത വെബ്സൈറ്റുകളിൽ ബാങ്കിങ് വിവരങ്ങൾ നൽകരുതെന്നും അവർ നൽകുന്ന ലിങ്കുകൾ ഉപയോഗിക്കുന്നതിനുമുമ്പ് പരിശോധിക്കണമെന്നും മുന്നറിയിപ്പ് നൽകി.
വിവരങ്ങൾ പങ്കുവെക്കരുത്
അജഞാതരോട് വ്യക്തിഗത വിവരങ്ങൾ, ബാങ്ക് വിശദാംശങ്ങൾ, ഒ.ടി.പി, കാർഡുകളുടെ എക്സപയറി തീയതികൾ എന്നിവ വെളിപ്പെടുത്തുന്നത് അപകടങ്ങൾ വിളിച്ചുവരുത്തും. പണം നല്‍കാനായി ലിങ്കുകൾ ലഭിച്ചാൽ അവ തുറക്കരുത്. വ്യക്തിപരമോ, ബാങ്കിങ് വിവരങ്ങളോ ചോദിക്കുന്ന സംശയാസ്പദമായ ഉറവിടങ്ങളില്‍ നിന്നുള്ള കോളുകൾ, സന്ദേശങ്ങൾ എന്നിവക്ക് മറുപടി നൽകേണ്ടതില്ല. ഇത്തരം നമ്പറുകൾ ഉടന്‍ ബ്ലോക്ക് ചെയ്യണം. തട്ടിപ്പുകള്‍ക്ക് ഇരയായാൽ ഉടനടി പരാതി നൽകണം.

Comments (0)