കുവൈത്ത് സിറ്റി: രാജ്യത്ത് തീപിടിത്ത അപകടങ്ങൾ ചെറുക്കുന്നതിന്റെ ഭാഗമായി കർശന പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം ജനറൽ ഫയർ ഫോഴ്സ് സംഘം ബ്നൈദ് അൽ ഖർ പ്രദേശത്ത് പരിശോധന കാമ്പയിൻ നടത്തി. കെട്ടിടങ്ങളിലെയും സ്ഥാപനങ്ങളിലെയും സുരക്ഷ, അഗ്നി പ്രതിരോധ നിയമങ്ങൾ സംഘം പരിശോധിച്ചു. തീപിടിത്തം പ്രതിരോധിക്കുന്നതിനായുള്ള ജനറൽ ഫയർ ഫോഴ്സിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചു.
നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ട നിരവധി സ്ഥാപനങ്ങൾ സംഘം അടച്ചുപൂട്ടി. ആഭ്യന്തര മന്ത്രാലയം, വൈദ്യുതി, ജല മന്ത്രാലയം, പരിസ്ഥിതി പൊതു അതോറിറ്റി, കുവൈത്ത് മുനിസിപ്പാലിറ്റി, ഭക്ഷ്യ-കാർഷിക അതോറിറ്റി എന്നിവയുൾപ്പെടെ നിരവധി സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. രാജ്യത്ത് വേനൽ കനത്തതോടെ തീപിടിത്ത കേസുകളും വർധിച്ചിട്ടുണ്ട്. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ദിവസം സൽമിയിൽ സ്ക്രാപ്പ്യാഡിൽ വൻ തീപിടിത്തമുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ അപ്പാർട്മെന്റുകളിലും തീപിടിത്തം റിപ്പോർട്ടു ചെയ്തിരുന്നു. അപകടങ്ങൾ വരാതെ ജാഗ്രത പാലിക്കാനും അഗ്നിസുരക്ഷ നിയമങ്ങൾ പാലിക്കാനും അധികൃതർ മുന്നറിയിപ്പ് നൽകി.